'റാങ്ക് നോക്കാതെയുള്ള മാതൃകാ പ്രവർത്തനം'; വയനാട് ദുരന്തത്തിൽ പൊലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ പൊലീസ് സേന നടത്തിയ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ പണയംവച്ച് റാങ്ക് നോക്കാതെയാണ് പൊലീസ് സേന വയനാട് ദുരന്ത മേഖലയിൽ ഇടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിശാഖപട്ടണത്ത് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും പൊലീസിന്റെ ഇടപെടൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിലെ ദുഷ്പ്രവണതകൾക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. പൊലീസ് മാറിയെങ്കിലും ചിലയാളുകൾ മാറിയിട്ടില്ല, അവരെ മാറ്റാനുള്ള നടപടികളും ശ്രമങ്ങളും പൊലീസ് അസോസിയേഷൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അല്ലാത്തവരെ സേനയിൽ വേണ്ടെന്ന് സർക്കാരിന് തീരുമാനിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

ആരു വിളിച്ചാലും വിരുന്നിന് പോകുന്ന പൊലീസാകരുതെന്നും ചിലയാളുകളുടെ പ്രവർത്തനം ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നവരുടെ അന്തസ്സ് ഇടിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉള്ള വരുമാനത്തിനനുസരിച്ച് അന്തസ്സോടെ ജീവിക്കാൻ പഠിക്കണമെന്നും മറ്റുള്ളവരുടെ പണം കണ്ടിട്ടാവരുത് നമ്മുടെ ജീവിത നിലവാരമുയർത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഷിരൂർ സംഭവത്തിൽ എന്താണ് ഒരു ഡ്രൈവർക്കിത്ര പ്രാധാന്യമെന്ന് ചോദിക്കുന്നവരോട് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് അതെന്നും പറഞ്ഞു.