തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളില്‍ തകരാറെന്ന് വ്യാജവാര്‍ത്ത; ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ജില്ലാ കളക്ടര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ എന്ന രീതിയില്‍ അന്വേഷണം ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍. മോക്‌പോളിങ്ങില്‍ വിവിപാറ്റ് സ്ലിപ്പുകളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതായി കാണിക്കുന്നു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ജില്ലയില്‍ എവിടെയും കണ്ടെത്തിയിട്ടില്ല. വോട്ടെടുപ്പിനായി ഇവിഎം മെഷീനുകളെ സജ്ജമാക്കുന്ന കമ്മിഷനിങ് പ്രക്രിയ ഏപ്രില്‍ 16 നാണ് ആരംഭിച്ചത്.

ഏപ്രില്‍ 18 ഉച്ചയ്ക്ക് 2.30 ന് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ഉള്ള കമ്മീഷനിങ് പൂര്‍ത്തിയായിട്ടുണ്ട്. അന്വേഷണം ഡോട്ട് കോമില്‍ ഈ വാര്‍ത്ത നല്‍കിയത് ഏപ്രില്‍ 18 രാത്രി 9.43 നാണ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുകയും വിവിപാറ്റ് മെഷീനില്‍ സ്ലിപുകള്‍ സജ്ജീകരിക്കുകയും ചെയ്യുന്ന പ്രക്രിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടന്നത്. ഇത്തരത്തില്‍ ഒരു പരാതി ജില്ലയില്‍ എവിടെ നിന്നും ഉയര്‍ന്നുവന്നിട്ടില്ല. ജില്ലയിലെ ഏതു കേന്ദ്രത്തിലാണ് ഇത്തരം ഒരു പരാതി ഉണ്ടായതെന്ന് വാര്‍ത്തയില്‍ ഒരിടത്തും പറയുന്നില്ല.

വാര്‍ത്തയോടൊപ്പം നല്‍കിയ ഫോട്ടോയില്‍ ഉള്ള കമ്മീഷനിങ് ഹാള്‍ തിരുവനന്തപുരത്ത് ഉള്ളതല്ല. ഫോട്ടോയിലുള്ള ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നവരും അല്ല. ആദ്യ വരിയില്‍ മാത്രമാണ് തിരുവനന്തപുരത്ത് ഇത്തരമൊരു പരാതി ഉണ്ടായെന്ന് വാര്‍ത്തയില്‍ പറയുന്നത്. വാര്‍ത്തയുടെ 90% വും പറയുന്നത് കാസര്‍ഗോഡ് നടന്ന സംഭവത്തെ പറ്റിയാണ്. യാതൊരുവിധ പരാതിയും ഇല്ലാതെ വിജയകരമായി ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അന്വേഷണം ഡോട്ട് കോമില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രസ്തുത വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.