ജോയിയുടെ കുടുംബത്തിന് ധനസഹായം; ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും

ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിൽ പ്രഖ്യാപനമുണ്ടാകും. 10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു വാഗ്ദാനം. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനൽകാൻ നഗരസഭ തയാറാണ്.

സർക്കാർ അനുമതി ലഭിച്ചാൽ നഗരസഭ ഇതിനുള്ള നടപടികൾ തുടങ്ങിയേക്കും. മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് സാമ്പത്തിക സഹായം റെയില്‍വെ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.

മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തർക്കത്തിനിടെ നടക്കുന്ന കൂടിക്കാഴ്ചയിൽ റെയിൽവെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ക്ക് പുറമെ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.