പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം: മത്സ്യങ്ങൾ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് മത്സ്യക്കർഷകർ; ഉന്തും തള്ളും വാക്കേറ്റവും...

പെരിയാറിൽ രാസമാലിന്യം കലർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ ചത്തമീനുകളുമായി പ്രതിഷേധിച്ച് മത്സ്യക്കർഷകർ. ഉദ്യോ​ഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

രാവിലെ വലിയ കുട്ടകളിലാണ് ചത്ത മീനുകളുമായി പ്രതിഷേധക്കാർ എത്തിയത്. ഓഫീസിന്റെ പരിസരത്തേക്ക് ചത്ത മത്സ്യങ്ങൾ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. മത്സ്യങ്ങളെറിയാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞെങ്കിലും വിജയിച്ചില്ല. തുടർന്ന് ജനരോഷം ശക്തമായി. അതേസമയം കോടികളുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് മത്സ്യക്കർഷകർ പറഞ്ഞു. സർക്കാർ സ്ഥാനപനങ്ങളുടെ അനാസ്ഥയാണ് ഇത്തരത്തിലൊരു ദുരന്തം ഉണ്ടാകാൻ കാരണമെന്നും ഇതുവരെ ഇത്രയധികം നഷ്ടം മത്സ്യക്കർഷകർക്ക് ഉണ്ടായിട്ടില്ലെന്നും കർഷകർ പറഞ്ഞു.

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ് രം​ഗത്തെത്തിയിരുന്നു. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സംഭവത്തിൽ ഫോർട്ട്‌ കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യവസായ മേഖലയിൽ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാൻ സിസി ടിവി ക്യാമറകൾ അടക്കം പരിശോധിക്കും. ജില്ലാ കളക്ടർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇന്നലെ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലായിരുന്നു ജില്ലാ കളക്ടറുടെ നിര്‍ദേശം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ കളക്ടർ നിർദേശം നൽകിയിരിക്കുന്നത്.