മലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച സംഭവം; അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവില്‍ ആറ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍േദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബിച്ചാന്‍ ബഷീര്‍, അനസ് പിഎ, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് എന്നീ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണത്തിന് പുറമെ, വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും എസ്‌ഐ ബി.എസ്.ബിനു അറിയിച്ചു.

ഡിസംബര്‍ ഒന്നിന് ആരോഗ്യവകുപ്പിന്റെ ജില്ലാതല എയ്ഡ്‌സ് ബോധവല്‍ക്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത തട്ടമിട്ട പെണ്‍കുട്ടികള്‍ക്കെതിരെ മോശം പ്രചരണങ്ങളാണുണ്ടായത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് വന്നു. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷം കൂടുതല്‍പേര്‍ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.