റേഷന്‍ കടയിലിരിക്കുന്ന ഉത്പന്നങ്ങള്‍ ജനങ്ങളുടേതാണ്; റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ കടയടച്ച് നടത്തുന്ന സമരത്തില്‍ മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ റേഷന്‍കടകളില്‍ നിന്ന് ധാന്യങ്ങള്‍ തിരിച്ചെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് ധാന്യങ്ങള്‍ നിഷേധിച്ചാല്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് വ്യാപാരികള്‍ നല്‍കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് സര്‍ക്കാരാണ്. പൊതുവിതരണ സംവിധാനത്തെ വച്ച് വിലപേശുന്നു. ഇത് നാടിന് ഗുണം ചെയ്യില്ല. ഇന്നലെ വരെ 59 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വാങ്ങി. റേഷന്‍ വ്യാപാരികളോട് ഒന്നിലധികം തവണ ചര്‍ച്ച നടത്തി. എല്ലാ വിഷയങ്ങളിലും അനുകൂല നിലപാട് ആണ് സ്വീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

ക്ഷേമ നിധി ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍ ആണ്. റേഷന്‍ വ്യാപാരികള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണം. സമരം ഉണ്ടായാല്‍ ഒരാള്‍ക്ക് പോലും ഭക്ഷ്യ ധാന്യം നിഷേധിക്കില്ല. ഭക്ഷ്യ ധാന്യം നല്‍കാതിരുന്നാല്‍ ഭക്ഷ്യസുരക്ഷാ അലവന്‍സ് ലൈസന്‍സികള്‍ നല്‍കേണ്ടിവരും. റേഷന്‍ കടയില്‍ ഇരിക്കുന്ന ഉത്പന്നങ്ങള്‍ ജനങ്ങളുടേതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.