വയനാട് ദുരന്ത ഭൂമിയിലെ തിരച്ചിലില്‍ കണ്ടെത്തിയത് നാല് ലക്ഷം രൂപ; പണം ലഭിച്ചത് ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ പരിശോധനയില്‍

വയനാട് ദുരന്തമേഖലയില്‍ നടത്തിയ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെത്തി ഫയര്‍ ആന്റ് റെസ്‌ക്യു. വെള്ളാര്‍മല സ്‌കൂളിന് സമീപം നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം കണ്ടെത്തിയത്. പണം റവന്യു വകുപ്പിന് കൈമാറും. നിലവില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പണം മാറ്റിയിട്ടുണ്ട്.

ഫയര്‍ റെസ്‌ക്യുവിന്റെ തിരച്ചിലില്‍ കണ്ടെത്തിയ നോട്ടുകെട്ടുകളില്‍ ബാങ്കിന്റെ ലേബല്‍ ഉള്‍പ്പെടെയുണ്ട്. അഞ്ഞൂറ് രൂപയുടെ ഏഴ് കെട്ടുകളും നൂറ് രൂപയുടെ അഞ്ച് കെട്ടുകളുമായാണ് പണം കണ്ടെത്തിയത്. പണം കല്യാണ ആവശ്യങ്ങള്‍ക്കോ മറ്റോ കരുതിയിരുന്നതാവാമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

അതേസമയം ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ആനുകൂല്യം കാലതാമസം ഇല്ലാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണിത്.