ഷെറിന് ജയിലില്‍ വിഐപി പരിഗണന; ഗണേഷ്‌കുമാറും ഡിഐജിയും അടുപ്പക്കാര്‍; വെളിപ്പെടുത്തലുമായി സഹതടവുകാര്‍

കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷായിളവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തി സഹതടവുകാര്‍. ജയിലില്‍ ഷെറിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തി. ജയിലില്‍ ഷെറിന് വിഐപി പരിഗണനയായിരുന്നുവെന്നും സഹതടവുകാര്‍ ആരോപിച്ചു.

ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഷെറിന്‍ പരോളുകള്‍ നേടിയിരുന്നതായും ആരോപണമുണ്ട്. അന്നത്തെ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിന്‍ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവില്‍ ഷെറിന് വഴിവിട്ട പരോള്‍ ലഭിച്ചു.

കാരണവര്‍ കൊലക്കേസിലെ കുറ്റവാളിയായ ഷെറിന്‍ ഒരു ‘വി.ഐ.പിയാണ്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലില്‍ അനുവദിച്ചുവെന്നും സുനിത പറഞ്ഞു. വധശ്രമക്കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂര്‍ പത്താംക്കല്ല് സ്വദേശിനിയാണ് സുനിത.

2015ല്‍ ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ ഷെറിനെ സംരക്ഷിക്കുകയായിരുന്നു. ഷെറിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി ഉണ്ടാവുകയും ചെയ്തതായും സുനിത പറഞ്ഞു.