ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ. 62 വയസിൽ പിരിഞ്ഞു പോകണമെന്ന നിർദേശം പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്.
മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. ഇതാണിപ്പോൾ ഉത്തരവാക്കിയിരിക്കുന്നത്. അതേസമയം വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്ന ആവശ്യം പരിഗണിച്ചില്ല. പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല. ആശ വർക്കർമാരുടെ പ്രശ്‌നങ്ങൾ മൂന്ന് മാസം കൊണ്ട് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
വേതന വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിവരുന്ന രാപ്പകൽ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സർക്കാർ തീരുമാനം. സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല.