എൻഐസുവിൽ അച്ഛനമ്മമാരെ കാത്തിരിക്കുന്ന നവജാത ശിശുവിന്റെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ; നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്

എൻഐസുവിൽ അച്ഛനമ്മമാരെ കാത്തിരിക്കുന്ന 23 ദിവസം പ്രായമായ നവജാത ശിശുവിന് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കും.

മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ‘ബേബി ഓഫ് രഞ്ജിത’ എന്ന പേരിലാണ് കുഞ്ഞ് എൻഐസുവിൽ കഴിയുന്നത്.

കോട്ടയത്തെ ഫിഷ്ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേയും കുഞ്ഞാണ്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് ട്രെയിനിൽവച്ച് രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയിൽ രഞ്ജിത പെൺകുഞ്ഞിനു ജൻമം നൽകി.

28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ച. ഒരു കിലോയിൽ താഴെ മാത്രം തൂക്കവും. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അലൂർദ് ആശുപത്രിയിലെ എൻഐസിയുവിലേക്ക് മാറ്റി. അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അമ്മയെ 31ന് ജനറൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. എന്നാൽ അന്നുവരെ മകളെ കാണാൻ ആശുപത്രിയിലെത്തുമായിരുന്ന അച്ഛൻ പിന്നീടു വന്നില്ലെന്നാണ് വിവരം. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങിയെന്നാണ് ആശുപത്രി അധികൃതർക്ക് ലഭിച്ച വിവരം.