വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റം; ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി സര്‍ക്കാര്‍

വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കാവിവല്‍ക്കരണത്തിനുള്ള ശ്രമങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ് ചാന്‍സലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍.

നെറ്റ് പരീക്ഷയില്‍ പോലും രാമായണത്തില്‍ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ഒക്കെയാണ് ചോദിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വേദിയായി ഗവര്‍ണര്‍മാരായിട്ടുള്ള ചാന്‍സലര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആരോപിച്ചു.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യസ മേഖലയില്‍ ഓണ്‍ലൈന്‍ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇ ലേണിംഗ് ആന്‍ഡ് ഇ കണ്ടന്റ് ഡെവലപ്‌മെന്റ് വികസിപ്പിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മികച്ച അധ്യാപകരുടെ ലക്ചറുകള്‍ ഉള്‍പ്പെടെ ഉള്ളടക്കമായി ഉള്‍പ്പെടുത്തും. ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതി പരിഷ്്കരിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.