കേരള സര്‍വകലാശാലയില്‍ പിടിമുറുക്കാന്‍ ഗവര്‍ണര്‍; വീണ്ടും അഞ്ച് പേരെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു; ഹൈക്കോടതിയുടെ 'അടി' മറകടക്കാന്‍ ആരിഫ് ഖാന്‍

കേരള സര്‍വകലാശാല സെനറ്റിലേക്ക് വീണ്ടും അഞ്ച് പോരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി നേരത്തെ റദ്ദാക്കിയ പോസ്റ്റുകളിലേക്കടക്കമാണ് അദേഹം പ്രതിനിധികളെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. നാല് വിദ്യാര്‍ഥി പ്രതിനിധികളെയും ഒരു അധ്യാപക പ്രതിനിധിയെയുമാണ് നോമിനേറ്റ് ചെയ്തത്.

അധ്യാപക പ്രതിനിധിയായി തോന്നക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ സുജിത്ത് എസിനെയാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. വിദ്യാര്‍ഥികളുടെ പ്രതിനിഥികളായി കേരള സര്‍വകലാശാലയിലെ ഹ്യുമാനിറ്റീസ് വിഭാഗം ഗവേഷക ദേവി അപര്‍ണ ജെ.എസ്, കാര്യവട്ടം കാമ്പസിലെ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൃഷ്ണപ്രിയ ആര്‍, പന്തളം എന്‍എസ്എസ് കോളജിലെ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി രാമാനന്ദ് ആര്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ബിരുദ വിദ്യാര്‍ഥി ജി.ആര്‍.നന്ദന എന്നിവരാണ്.

നേരത്തെ സെനറ്റിലേക്കുളള ഗവര്‍ണറുടെ നോമിനേഷന്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശ ഇല്ലാതെ ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവര്‍ണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദേഹം വീണ്ടും നിയമനം നടത്തിയിരിക്കുന്നത്.