കൊച്ചി ബാർ വെടിവെപ്പ്; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസ്, കരുതിക്കൂട്ടിയുള്ള ആക്രമണം, വധശ്രമം ഉൾപ്പെടെ വകുപ്പുകൾ

കൊച്ചി കലൂരിലെ ഇടശ്ശേരി ബാറിൽ ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്തു. കരുതിക്കൂട്ടിയുള്ള ആക്രമണം, വധശ്രമം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആർ.

സംഭവത്തിൽ രണ്ടു പേർക്കാണ് വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്ക് നേരെ വെടിയുതിർത്തു.

ബാറിലെ ജീവനക്കാരായ അഖിൽ, സുജിൻ എന്നിവർക്കാണ് വെടിയേറ്റത്. ഇവർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ സംഭവസ്ഥലത്ത് ഒരാൾക്ക് ക്രൂരമർദനമേൽക്കുകയും ചെയ്തു. മർദനത്തിൽ പരുക്കേറ്റ ജിതിനെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി.

Read more

KL 51B 2194 എന്ന നമ്പർ വാഹനത്തിലാണ് പ്രതികളെത്തിയത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കായിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഉടൻ പ്രതികളിലേക്ക് എത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.