പ്രായപൂര്‍ത്തിയായെന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ?സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്‍

സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്‍ . ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന കോടതി നിലപാടിനോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു.

ഇന്നു രാവിലെ, ഹാദിയയുടെ വിവാഹത്തില്‍ എന്‍ഐഎയ്ക്കു ഇടപെടനാകില്ലെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഹാദിയുടെ വിവാഹകാര്യത്തില്‍ എന്‍ ഐ എ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എന്‍ ഐഎയ്ക്കു അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. അന്വേഷണവും രണ്ടും രണ്ടാണ്. വിവാഹം റദ്ദാകാനില്ലെന്നും കോടതി വ്യക്തമാക്കിരുന്നു.

ജീവിതവുമായി ബന്ധപ്പെട്ട ഹാദിയുടെ തിരെഞ്ഞടുപ്പിന്റെ നിയമസാധുത ചോദ്യം ചെയാനാവില്ല. ആരോടു കൂടെ ജീവിക്കണമെന്നു ഹാദിയ്ക്കു തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കണമെന്ന് പ്രായപൂര്‍ത്തിയ സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹാദിയയെ കേസില്‍ കക്ഷി ചേര്‍ത്ത കോടതി കേസ് ഫെബ്രുവരി 22 ലേക്ക് മാറ്റി. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്ന് മോചിപ്പിച്ച് ഹാദിയയെ സേലത്ത് പഠിക്കാന്‍ അനുവദിച്ച ഇടക്കാല ഉത്തരവിന് ശേഷമുള്ള വാദമാണ് ഇന്നു സുപ്രീം കോടതിയില്‍ നടന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണു കേസ് പരിഗണിച്ചത്.

കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തിയിരുന്നു.