'രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ദിവ്യയോ മറ്റ് ഐഎഎസുകാരോ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ കമ്മികള്‍ ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കുമോ'; ചോദ്യവുമായി ഹരീഷ് വാസുദേവന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാ സെക്രട്ടറിമാരെ നിയമിക്കുമ്പോള്‍ സിവില്‍ സര്‍വീസുകാരുടെ പുകഴ്ത്തലിനു മാത്രമാണൊ തിരിച്ചുള്ള വിമര്‍ശനത്തിനും ഈ സംരക്ഷണം ഉണ്ടാകുമോയെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അയാളുടെ കീഴില്‍ ജോലി ചെയ്ത അനുഭവം വെച്ച് ദിവ്യയോ മറ്റേതെങ്കിലും ഐഎഎസ് കാരനോ കാരിയോ അയാളെ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ ഇതേ നിലപാട് ആയിരിക്കുമോ ഈ കമ്മികള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന് അദേഹം ചോദിച്ചു.

സിവില്‍ സര്‍വന്റ്‌സിന്റെ അഭിപ്രായത്തിനു ഇതേ സ്വാതന്ത്ര്യമുണ്ടാവുമോ?? അതോ അപ്പോള്‍ ”സിവില്‍ സര്‍വന്റ്‌സ് പാലിക്കേണ്ട പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി, സോഷ്യല്‍ മിഡിയ മര്യാദകള്‍, ചട്ടലംഘനം” എന്നിവയെപ്പറ്റി സ്റ്റഡി ക്ലാസ് ഉണ്ടാകുമോ? ഒന്ന് അറിഞ്ഞിരിക്കാനാണെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദിവ്യ ഐഎഎസിന്റെ കെകെആര്‍ പുകഴ്ത്തല്‍ വിവാദം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. സ്വതന്ത്ര വ്യക്തി എന്ന നിലയില്‍ അതവരുടെ അവകാശമാണെന്നും അതില്‍ തെറ്റില്ലെന്നും ചില സിപിഎം അനുകൂലികള്‍. ശബരീനാഥന്റെ ഭാര്യ ആയതുകൊണ്ട് ഭര്‍ത്താവ് അവരെ നിലയ്ക്ക് നിര്‍ത്തണമെന്നും ചില കോണ്‍ഗ്രസ് അനുകൂലികള്‍.

എന്റെ സംശയം ഇതാണ്. കെ.കെ രാഗേഷ് നേതൃഗുണം ഇല്ലാത്ത ആളാണ് എന്നാണവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നതെങ്കില്‍ ഇതേ മൗലികാവകാശ വാദം ആ കമ്മികള്‍ക്ക് ഉണ്ടാകുമായിരുന്നോ? രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാ സെക്രട്ടറിമാരെ നിയമിക്കുമ്പോള്‍ സിവില്‍ സര്‍വീസുകാരുടെ പുകഴ്ത്തലിനു മാത്രമാണൊ തിരിച്ചുള്ള വിമര്‍ശനത്തിനും ഈ സംരക്ഷണം ഉണ്ടാകുമോ?.

ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അയാളുടെ കീഴില്‍ ജോലി ചെയ്ത അനുഭവം വെച്ച് ദിവ്യയോ മറ്റേതെങ്കിലും ഐഎഎസ് കാരനോ കാരിയോ അയാളെ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ ഇതേ നിലപാട് ആയിരിക്കുമോ ഈ കമ്മികള്‍ ഉയര്‍ത്തിപ്പിടിക്കുക?? സിവില്‍ സര്‍വന്റ്‌സിന്റെ അഭിപ്രായത്തിനു ഇതേ സ്വാതന്ത്ര്യമുണ്ടാവുമോ?? അതോ അപ്പോള്‍ ”സിവില്‍ സര്‍വന്റ്‌സ് പാലിക്കേണ്ട പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി, സോഷ്യല്‍ മിഡിയ മര്യാദകള്‍, ചട്ടലംഘനം” എന്നിവയെപ്പറ്റി സ്റ്റഡി ക്ലാസ് ഉണ്ടാകുമോ?? ഒന്ന് അറിഞ്ഞിരിക്കാനാണ്.

ഭാര്യയെ നിലയ്ക്ക് നിര്‍ത്താനുള്ള ഉപദേശം ശബരിക്ക് നല്‍കുന്ന ചില കൊങ്ങികളുടെ നിലവാരമോര്‍ത്ത് സഹതപിക്കുകയെ വഴിയുള്ളൂ. ഒരു വീട്ടിലെ ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും ഒരേ രാഷ്ട്രീയാഭിപ്രായമോ രാഷ്ട്രീയ വിശ്വാസമോ ഉണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ജീവിത പങ്കാളിയുടെ രാഷ്ട്രീയ അഭിപ്രായം വ്യത്യസ്തമെങ്കിലും അത് പുലര്‍ത്താനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് ഒപ്പം നില്‍ക്കുക എന്നതാണ് പങ്കാളിക്ക് ചെയ്യാനുള്ളത്. അല്ലാതെ അവനവന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കലല്ല.

മുദ്രാവാക്യത്തില്‍ നിങ്ങള്‍ വിളിക്കുന്ന ‘ജനാധിപത്യം’ സ്വന്തം വീട്ടില്‍ ശീലമില്ലാത്തതിന്റെ കുഴപ്പമാണ് നിങ്ങള്‍ക്ക്. ശബരി ശബരിയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദിവ്യ ദിവ്യയുടെയും. രണ്ട് വ്യക്തികള്‍ ആണ്, അത്രേയുള്ളൂ.