'വീണ്ടും അധികാരത്തിൽ വരുന്നതിൽ പരിഭ്രാന്തി, ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോയും അല്ലാത്തവർ വില്ലൻമാരുമാകുന്നു'; മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്. അവർ അധാർമികതയുടെ ഏതറ്റം വരെയും പോകുന്നു. ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ. ഇടതു പക്ഷത്തെ അനുകൂലിക്കുന്നവർ വില്ലൻമാർ. ഇതാണ് ചില മാധ്യമങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്. ആ സംഭവത്തിന് ചില മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നൽകിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇടതുപക്ഷം ആണെങ്കിൽ ആക്രമണം, ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം ഇല്ല. മാധ്യമങ്ങൾ കുട്ടികളുടെ രാഷ്ട്രീയം അന്വേഷിച്ചു നടന്നു. ഒരു വിദ്യാർത്ഥിയുടെ രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചു.

പിന്നീട് കേസിലെ പ്രതികൾ ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം വേണ്ട എന്ന നിലപാട് സ്വീകരിച്ചുവെന്നും പിണറായി പറഞ്ഞു. വാളയാർ കേസിലും കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ചിലർ ശ്രമിച്ചുവെന്നും പിണറായി കൂട്ടിച്ചേർത്തു.