ഇലന്തൂരില്‍ മുമ്പും നരബലി; കൊല്ലപ്പെട്ടത് നാലര വയസുകാരിയായ പിഞ്ചുബാലിക

പത്തനംതിട്ട ഇലന്തൂരില്‍ മുമ്പും ഇപ്പോഴത്തേതിന് സമാനമായ നരബലി നടന്നു. 25 വര്‍ഷം മുമ്പ് 1997 സെപ്റ്റംബറില്‍ ദുര്‍മന്ത്രവാദത്തിനിരയായി നാലര വയസുകാരിയാണ് ഇലന്തൂരില്‍ കൊല്ലപ്പെട്ടത്.

നരബലി പൂജ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആറന്‍മുള സ്റ്റേഷനില്‍ നിന്ന് പൊലീസ് ഇലന്തൂരിലേക്കെത്തിയത്. പക്ഷേ പൊലീസ് അവിടെ എത്തിയപ്പോഴേക്ക് കുട്ടി കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. കുട്ടിയുടെ ശരീരത്തില്‍ 26 ഓളം മുറിപ്പാടുകളുണ്ടായിരുന്നു.

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നരബലി നടത്തിയ കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read more

ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.