'വഴക്ക് പതിവ്'; കൊച്ചിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊച്ചി പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

രണ്ടര വർഷം മുമ്പാണ് ദമ്പതികൾ പറവൂറിൽ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. വനജയ്ക്ക് കാഴ്‌ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഇവർക്കിടയിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.