താൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരല്ലെന്ന് ജി സുധാകരന്‍. തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട്. താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണെന്നും അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ എന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും. തന്‍റെയടുത്ത് പരീക്ഷണങ്ങൾ ഒന്നും ആവശ്യമില്ല. അതിന്‍റെ കാലം കഴിഞ്ഞു. താൻ ഇനി മുഖ്യമന്ത്രി ആകാൻ ഇല്ല, മന്ത്രി ആകാൻ ഇല്ല ഒന്നിനും ഇല്ല. പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും. അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റ് കാരന്‍റെ ജീവശ്വാസം ആണെന്നും ജി സുധാകരൻ പറഞ്ഞു.
അതേസമയം കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളിയും ജി സുധാകരൻ രംഗത്തെത്തി. ആരോപണം ഉന്നയിച്ചവർ രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിലെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല. അത് മുഴുവൻ കള്ളപ്പേരാണ്. അവർ പാർട്ടി വിരുദ്ധരാണ്, അവന്‍റെയൊക്ക അമ്മായി അപ്പന്‍റേയും അപ്പുപ്പന്‍റേയും ഗ്രൂപ്പാണത്. പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു.