പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്. കാലു കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരെ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരെ കേസെടുത്തിട്ടില്ല. പൊലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎൽഎ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. എംഎൽഎ ക്കെതിരെ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാൽ കാല് വെട്ടും എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വീഡിയോ കാണിച്ചു നൽകാമോ എന്നും പ്രശാന്ത് ശിവൻ ചോദിച്ചു.
അതേസമയം എംഎൽഎ ഇരവാദം നടത്തുകയാണെന്നും ഇല്ലാത്ത കാര്യം പറഞ്ഞ എംഎൽഎ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്റെ ഭീഷണി. രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് ഓമനക്കുട്ടന്റെ ഭീഷണി.
നേരത്തെ ഡിസിസി ഓഫീസ് മാർച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎൽഎയുടേതെന്നും ഭിന്നശേഷി വിദ്യാർഥികളെ അപമാനിക്കുകയാണ് എംഎൽഎയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം നേരത്തെയും രാഹുലിനെതിരെ ഭീഷണി ഉണ്ടായിട്ടുണ്ട്. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.