'കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല'; പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്; കത്ത് ലഭിച്ചത് രാത്രിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയ വീണ ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഒരാഴ്ചയ്ക്കുള്ളില്‍ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളത്. ബുധനാഴ്ച അപ്പോയിന്റ്‌മെന്റ് ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് സൗകര്യം എപ്പോഴാണെന്ന് അറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണുമെന്നാണ്് പറഞ്ഞത്. ഇതാദ്യമായല്ല ആശമാരുടെ വിഷയത്തില്‍ താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുന്നതെന്നും ആറ് മാസം മുമ്ബും താന്‍ കേന്ദ്ര മന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചര്‍ച്ചയുമായിരുന്നു ഡല്‍ഹി യാത്രയുടെ രണ്ട് ലക്ഷ്യങ്ങള്‍. അത് താന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

അതേസമയം, മന്ത്രി വീണാ ജോര്‍ജിന്റെ വാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി.
കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

Read more

ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നല്‍കിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പ്രതികരിച്ചത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കൂടിക്കാഴ്ചക്ക് ഉടന്‍ അനുമതി നല്‍കിയേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.