'ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു'; അശ്ലീല വീഡിയോ ആരോപണത്തിൽ കെകെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഷാഫി പറമ്പില്‍

കെകെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍. കെകെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു. എന്നാല്‍ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് കെകെ ശൈലജ ഇന്നലെ വ്യക്തത വരുത്തി.

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, എന്നാല്‍ ഇതിന്‍റെ പേരില്‍ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇല്ലാതാകില്ലല്ലോ എന്നാണ് ഷാഫി പറമ്പില്‍ ചോദിച്ചത്. വീഡിയോയുടെ പേരില്‍ തന്‍റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു എന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്.

തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചിരുന്നു. ഈ വിഷയത്തിലെ ‘സോഷ്യല്‍ മീഡിയ ഇംപാക്ട്’ യുഡിഎഫിന് അനുകൂലമാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതേസമയം വിവാദം വടകരയില്‍ കെകെ ശൈലജയ്ക്ക് അനുകൂലമായേ വരൂ എന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.