'എക്സിറ്റ് പോളുകളല്ലാ, ജനവിധി എക്സാക്റ്റ് പോൾ'; വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് വോട്ടർമാർ മറുപടി നൽകിയെന്ന് ഷാഫി പറമ്പിൽ

വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകിയെന്ന് ഷാഫി പറമ്പിൽ. എക്സിറ്റ് പോളുകളല്ലാ ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞു. കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി.

രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളിയെന്നും കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും ഷാഫി കൂട്ടിച്ചേർത്തു. വടകരയിലെയും കോഴിക്കോട്ടെയും മതേതര മനസ്സുകൾക്ക് നന്ദിയെന്ന് കോൺ​ഗ്രസ് നേതാവ് എംകെ രാഘവനും പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എംകെ രാഘവൻ.

അതേസമയം ഷാഫി പറമ്പിൽ ഒരു ലക്ഷം വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ഷൈലജയായിരുന്നു ഷാഫിയുടെ പ്രധാന എതിരാളി. പ്രഫുൽ കൃഷ്ണനായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.