തൊഴിലാളികളെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മനാഫിനെതിരെ കൂടുതൽ പരാതികൾ, കേസെടുത്ത് പൊലീസ്, യൂട്യൂബ് ചാനലിനെതിരെയും കേസ്

കൊച്ചിയിൽ തൊഴിലാളികളെ നായകളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. കമ്പനിയിലെ മുൻ ജീവനക്കാര‌നായ മനാഫിനെതിരെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ തൊഴിൽ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്ന് തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി ലേബർ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ സംശയങ്ങളുണ്ടെന്ന് തൊഴിൽ മന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് കൂടുതൽ അന്വഷണം.

ദൃശ്യങ്ങൾ പുറത്തുവിട്ട സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ മനാഫ് തന്റെ പക്കൽ കൂടുതൽ ദൃശ്യങ്ങളുണ്ടെന്ന വെളിപ്പെടുത്തിയിരുന്നു. ഇതടക്കം ലേബർ ഓഫീസർ പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ ദൃശ്യങ്ങൾ പുറത്ത് വന്നത്. എന്നാൽ ദൃശ്യങ്ങളിൽ നായയെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴിൽ പീഡന ആരോപണം പാടെ നിഷേധിക്കുകയാണ്.

പെരുമ്പാവൂരിലെ കെൽട്രോ എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരൻ മനാഫ് മറ്റൊരു സാഹചര്യത്തിൽ എടുത്ത ദൃശ്യങ്ങൾ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെൻറ് പരിപാടി എന്ന പേരിൽ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോൾ പുറത്തു വന്നത് സ്ഥാപനത്തെ തകർക്കാനാണെന്നാണ് ഇരുവരും പറയുന്നത്.