പത്താം ക്ലാസുകാരനെ പൊലീസ് വലിച്ചിഴച്ച സംഭവം; സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട് പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസമായിരുന്നു പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ പൊലീസ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ചത്. സമരം കാണാനെത്തിയ കുട്ടിയെ ആണ് പൊലീസ് വലിച്ചിഴച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തില്‍ റൂറല്‍ എസ്പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനുപിന്നാലെ റൂറല്‍ എസ്പി പേരാമ്പ്ര ഡിവൈഎസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സമര ദിവസം വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ പൊലീസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി കുടുംബം ആരോപിക്കുന്നു.

Read more

മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ച് വാഹനത്തിനുള്ളില്‍വച്ചും പുറത്തും മര്‍ദ്ദിച്ചതായി ആരോപണമുള്ളത്. അടുത്ത ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.