കേന്ദ്രത്തെ പൂട്ടാന്‍ പോയ പ്രതിനിധിയെ പോറ്റാന്‍ ഖജനാവ് ചോര്‍ത്തുന്നു; നികുതി പണം കൂടുതലായി കെവി തോമസിന്റെ പോക്കറ്റിലേക്ക്; യാത്രാബത്ത 11.31 ലക്ഷമാക്കാന്‍ നിര്‍ദേശം

കേന്ദ്ര സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി കേരളത്തിന്റെ താത്പര്യങ്ങള്‍ ദേശീയ തലത്തില്‍ സംരക്ഷിക്കാന്‍ നിയോഗിച്ച പ്രത്യേക പ്രതിനിധിയ്ക്കായി വീണ്ടും ഖജനാവ് ചോര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍. കെവി തോമസിന്റെ യാത്രാബത്ത ഉയര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രതിവര്‍ഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ഇന്നലെ ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ വരെ 57,41,897 രൂപയാണ് പ്രത്യേക പ്രതിനിധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.

കെവി തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലുമായി നല്‍കിയ പ്രതിഫലം 19.38 ലക്ഷം രൂപയാണ്. കെവി തോമസിന്റെ ഓഫീസിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് അലവന്‍സുകളുമായി നല്‍കിയത് 29.75 ലക്ഷം രൂപയാണ്.

കെവി തോമസിന്റെ വിമാന യാത്രയ്ക്കായി 7,18,460 രൂപ ചെലവഴിച്ചപ്പോള്‍ ഇന്ധനത്തിനായി 95,206 രൂപയും നല്‍കി. വാഹന ഇന്‍ഷുറന്‍സ് ഇനത്തില്‍ 13,431 രൂപയും ഓഫീസ് ചെലവുകള്‍ക്കായി 1000 രൂപയും നല്‍കി.

ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിലാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം.
എന്നാല്‍ കെവി തോമസിനായി സര്‍ക്കാര്‍ ഇത്രയേറെ പണം ചെലവഴിച്ചിട്ടും കേന്ദ്ര അവഗണന തുടരുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെയാണ് പുറത്തുവന്ന കണക്കുകള്‍ ചോദ്യം ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ മുന്‍ എംപി എ സമ്പത്ത് ആയിരുന്നു പ്രത്യേക പ്രതിനിധി.