പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം; തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ദൃശ്യങ്ങള്‍ പൊലീസിന്

മലപ്പുറം താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് കാണാതായത്.

താനൂര്‍ ദേവധാര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. കുട്ടികള്‍ പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആയിരുന്നു കുട്ടികളുടെ ഫോണില്‍ നിന്ന് അവസാന ലൊക്കേഷന്‍ ലഭിച്ചത്.

കോഴിക്കോട് ആയിരുന്നു അവസാന ലൊക്കേഷന്‍. ഇതിനുപിന്നാലെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ധരിച്ചിരുന്ന സ്‌കൂള്‍ യൂണിഫോം ആയിരുന്നില്ല വസ്ത്രം.