വീപ്പയിലെ അസ്ഥികൂടം; കാലില്‍ മളിയോലര്‍ സ്‌ക്രൂ ഘടിപ്പിച്ച ആശുപത്രിക്കായി തിരച്ചില്‍

കുമ്പളത്ത് വീപ്പയിലെ കോണ്‍ക്രീറ്റിനുള്ളില്‍ കണ്ടെത്തിയ അസ്ഥകൂടത്തിന്റെ കണങ്കാലില്‍ മളിയോലര്‍ സ്‌ക്രൂ. ഈ പിരിയാണി (മളിയോളര്‍ സ്‌ക്രൂ) സമീപകാലത്ത് കേരളത്തില്‍ ഉപയോഗിച്ചത് ആറു രോഗികളില്‍ മാത്രമാണ്. ഇത്തരം സ്‌ക്രൂ ഉപയോഗിച്ചു കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ ചികില്‍സ നടത്തിയതു രണ്ട് ആശുപത്രികളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ ആറര സെന്റിമീറ്റര്‍ നീളത്തില്‍ കണ്ടെത്തിയ സ്‌ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാര്‍ കമ്പനിയുടെ സഹകരണത്തോടെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കേരളാ പൊലീസ് ശ്രമം തുടങ്ങി.

മളിയോലര്‍ സ്‌ക്രൂവില്‍ കണ്ടെത്തിയ സീരിയല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയല്‍ നമ്പറില്‍ നിന്ന് ഈ സ്‌ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാന്‍ കഴിയും. വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍തന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളില്‍ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Read more

അസ്ഥികൂടം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. താടിയെല്ലിന്റെ ആകൃതി, നീണ്ട മുടി എന്നിവയാണ് സ്ത്രീയുടേതാണ് മൃതദേഹം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനം. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയിട്ടുള്ള പരാതികളെ കുറിച്ചും മൃതദേഹത്തില്‍ നിന്ന് കിട്ടിയ അരഞ്ഞാണം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.