മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ. ഗസ്സയിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലാണ് ബർഹൂം ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടത്. ഗസ്സയിലെ അൽ-മവാസിയിലെ ഒരു ടെൻ്റിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ സലാഹ് അൽ-ബർദാവിലിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇത്.
ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെട്ടതായി ഹമാസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ബർഹൂം നാല് ദിവസം മുമ്പ് നടന്ന ഒരു ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ബർഹൂം കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. ഒരു ഡിപ്പാർട്ട്‌മെന്റ് മുഴുവൻ ഒഴിപ്പിക്കേണ്ടി വന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഞായറാഴ്ച ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ മറ്റൊരു ഹമാസ് നേതാവായ സലാഹ് അൽ-ബർദവീലും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിലും റഫയിലും ഉടനീളമുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.