'മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല'; പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞതെന്ന് കെ കെ ശൈലജ

മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും കെ.കെ ശൈലജ വ്യക്തമാക്കി. നിപ വന്നിട്ട് പതറിയിട്ടില്ല പിന്നല്ലേ ഈ വൈറസ്. സൈബർ ആക്രമണ പരാതിയിൽ പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ.

വീഡിയോ നുണപ്രചരങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഞാനന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. പോസ്റ്ററിൽ തലമാറ്റി എന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. അവർ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ആരാണ് ഈ മനോരോഗികൾ. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്. അതിന് വേണ്ടി മാത്രം ഇറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു.

അതേസമയം പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു. ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട്. നിങ്ങൾ എത്ര നുണകൾ പ്രചരിപ്പിച്ചാലും വടകരയിലെ ജനങ്ങൾക്ക് എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ നിങ്ങളുടെ ഒരു നുണകളും എടുക്കാൻ പോകുന്നില്ല. ഞാൻ ആ ചർച്ച വിട്ടു. ഇനി ജനങ്ങൾ തീരുമാനിച്ച് കൊള്ളുമെന്നും കെ.കെ ശൈലജ പറഞ്ഞു.