കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാന നഗരി; ഇന്ന് പകലും വെള്ളം എത്തില്ല, വിതരണം മുടങ്ങിയിട്ട് നാല് നാൾ!

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധി തുടരുന്നു. കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് നി‍ർത്തിവെച്ചു. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തിയായിട്ടില്ല.

തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. എന്നാൽ ഇതിന് കാര്യക്ഷമമായ ബദൽ സംവിധനങ്ങൾ അധികൃതർ ഒരുക്കിയിരുന്നില്ല. പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്നായിരുന്നു നഗരസഭയുടെ അറിയിപ്പ്. എന്നാൽ പല പ്രദേശങ്ങളിലേക്കും ടാങ്കറുകൾ എത്തിയിട്ടില്ല.

ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. നഗരത്തിൽ പമ്പിങ്ങ് ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ മന്ത്രി വി ശിവൻകുട്ടി യോഗം വിളിച്ച് പ്രശ്ന പരിഹാരം ചർച്ച ചെയ്തിരുന്നു.

Read more

വിഷയത്തില്‍ ബിജെപി പ്രതിഷേധം കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയേറ്റില്‍ മാര്‍ച്ച് നടത്തി. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.