തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ പ്രയാസമില്ലെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കൽ.
മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ മന്ത്രിയോട് സമയം തേടിയിരുന്നു. ഇതിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. മൊഴി നൽകാൻ പ്രയാസമില്ലെന്നും നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്നാണ് അതേസമയം നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. പൂരം കലക്കൽ വിവാദങ്ങളിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിയുമ്പോഴാണ് മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ സമയം തേടിയിരിക്കുന്നത്.
അതേസമയം പൂരം കലക്കലുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ വീഴ്ചയെ കുറിച്ച് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. മറ്റ് വകുപ്പുകൾക്കൊപ്പം ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട്. അതേസമയം എഡിജിപിയുടെ വീഴ്ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണവും പ്രശ്നങ്ങൾക്ക് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് നടക്കുന്ന ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണവും ഇഴയുകയാണ്. ഇതിനിടയിലാണ് മന്ത്രിയുടെ മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങിയത്.