ജിഷാ വധക്കേസില്‍ വിധി ഇന്ന്; തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷനും ജിഷയുടെ മാതാവും

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ വിധി ഇന്നുണ്ടായേക്കും. ഒന്‍പത് മാസത്തെ വിചാരണയ്ക്കു ശേഷം കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ കേസിലെ വിധിപറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുക.

വീട്ടില്‍ അതിക്രമിച്ചുകയറി ജിഷയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഭവനഭേദനം, ബലാത്സംഗം, കൊലപാതകം കുറ്റങ്ങള്‍ അമീറിനെതിരേ തെളിഞ്ഞതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍. അനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ നിര്‍ണായകമായി കോടതി സ്വീകരിച്ചത്. പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നാണ് ജിഷയുടെ മാതാവ് രാജേശ്വരിയും വ്യക്തമാക്കിയിരുന്നു.

ദളിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും, അതിക്രമിച്ചു കടക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍, കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരേ ചുമത്തിയിരുന്നത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന  അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍, അമീറുല്‍ ഇസ്ലാം പൊലീസിന്റെ ഡമ്മി പ്രതിയാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും ജിഷ കൊല്ലപ്പെട്ട വീട്ടിലെ അജ്ഞാത വിരലടയാളങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം.

കേസുമായി ബന്ധപ്പെട്ട് നൂറ് സാക്ഷികളെ പ്രോസിക്യൂഷനും ആറു പേരെ പ്രതിഭാഗവും ഹാജരാക്കിയിരുന്നു. 292 രേഖകളാണ് തെളിവായി പ്രൊസിക്യൂഷന്‍ കൊണ്ടുവന്നിരുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ പ്രധാനമായും അവതരിപ്പിച്ചത്.

പ്രതിക്കൂട്ടില്‍നിന്നു കോടതിയുടെ മുന്നിലേക്കു വിളിച്ചുവരുത്തിയതിനു ശേഷമാണ് അമീര്‍ കുറ്റക്കാരനാണെന്നു കോടതി വ്യക്തമാക്കിയത്.  അമീറിനുവേണ്ടി അഡ്വ. എന്‍.പി. ആശ കോടതിനടപടികള്‍ പരിഭാഷപ്പെടുത്തി. കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു അമീറിന്റെ മറുപടി. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍ (ഐ.പി.സി. 449), രക്ഷപ്പെടാന്‍ സാധിക്കാത്തവിധം തടഞ്ഞുവയ്ക്കല്‍ (342), ബലാത്സംഗം (376), ബലാത്സംഗത്തിനിടെ മരണകാരണമാകുന്ന തരത്തില്‍ മുറിവേല്‍പ്പിക്കല്‍ (376എ), കൊലപാതകം (320) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. തെളിവ് നശിപ്പിക്കല്‍, പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു

ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും രാസപരിശോധനാ റിപ്പോര്‍ട്ടുകളുമാണു നിര്‍ണായകമായത്. പ്രോസിക്യൂഷനു വേണ്ടി എന്‍.കെ. ഉണ്ണിക്കൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി ബി.എ. ആളൂരുമാണു കോടതിയില്‍ ഹാജരായിരുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും ശിക്ഷാവിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസത്തോളം നടന്ന വാദത്തില്‍ നൂറിലേറെ സാക്ഷികളെ വിസ്തരിച്ചു.