ജിഷ വധക്കേസ്; വാദം പൂർത്തിയായി, ശിക്ഷാ വിധി നാളെ

നിയമ വിദ്യാര്‍ഥിനി പെരുമ്പാവൂര്‍ സ്വദേശി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതി അമീറുല്‍ ഇസ് ലാമിന്റെ ആവശ്യം വിചാരണകോടതി അംഗീകരിച്ചില്ല. ശിക്ഷാ വിധിയിന്മേലുള്ള വാദം പൂർത്തിയായി. അസം സ്വദേശിയായ പ്രതിക്ക് പോലീസിന്റെ ഭാഷ മനസിലായില്ല എന്ന് പ്രതിഭാഗം വാദിച്ചിരുന്നു.

എന്നാൽ ശിക്ഷാവിധിയെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയെന്നായിരുന്നു കോടതി അഭിഭാഷകൻ നൽകിയ നിർദ്ദേശം. താൻ നിരപരാധിയെന്ന് പ്രതി അമീർ കോടതിയിൽ ആവർത്തിച്ചു. തനിക്ക് ജിഷയെ അറിയില്ലെന്നും പ്രായമായ മാതാവും ഭാര്യയും ഉണ്ടെന്ന് അമീർ വ്യക്തമാക്കി. എന്നാൽ തുടരന്വേഷണം വേണമെന്ന് പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. ജിഷയുടെ കുടുംബത്തിന്ന് സർക്കാർ നഷ്ടപരിഹാരം നൽകണം, ജിഷ കേസ് നിർഭയ കേസിന് തുല്യമാണ്, പ്രതി സമൂഹത്തിന് ആപത്താണ്, ഒരു സഹതാപവും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഒന്‍പത് മാസത്തെ വിചാരണയ്ക്കു ശേഷം കേസിലെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ കേസിലെ വിധിപറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു.

എന്നാൽ വിധിയിൽ കൃത്യത ഉണ്ടാകുന്നതിനായി എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പറയാൻ നാളത്തേക്ക് മാറ്റിയത്. വീട്ടില്‍ അതിക്രമിച്ചുകയറി ജിഷയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ ലഭ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ നിര്‍ണായകമായി കോടതി സ്വീകരിച്ചത്.