ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിലെ വിധി നാളെ പ്രഖ്യാപിക്കും.
അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ നിര്‍ണായകമായി കോടതി സ്വീകരിച്ചത്. പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു ജിഷയുടെ മാതാവ് രാജേശ്വരി വ്യക്തമാക്കിയിരുന്നത്.
രാജ്യത്തിനകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ കഴിഞ്ഞ ഒന്‍പത് മാസമായി വിചാരണ നടക്കുകയായിരുന്നു. ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും, അതിക്രമിച്ചു കടക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍, കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരേ ചുമത്തിയിരുന്നത്.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമീറുള്‍ ഇസ്ലാം പൊലീസിന്റെ ഡമ്മി പ്രതിയാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും ജിഷ കൊല്ലപ്പെട്ട വീട്ടിലെ അജ്ഞാത വിരലടയാളങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം.
Read more
കേസുമായി ബന്ധപ്പെട്ട് നൂറ് സാക്ഷികളെയാണ് പ്രോസിക്യൂഷനും ആറു പേരെ പ്രതിഭാഗവും ഹാജരാക്കിയിരുന്നു. 292 രേഖകളാണ് തെളിവായി പ്രൊസിക്യൂഷന്‍ കൊണ്ടുവന്നിരുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ പ്രോസിക്യൂഷന്‍ പ്രധാനമായും അവതരിപ്പിച്ചത്.