വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റിലൂടെ ജോലിക്കയറ്റം; സഹകരണ വകുപ്പിലെ ജീവനക്കാരനും ബിജെപി നേതാവുമായ വിഎന്‍ മധുകുമാറിന് സസ്‌പെന്‍ഷന്‍

സഹകരണ വകുപ്പിലെ ജോലിക്കയറ്റത്തിനായി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ട്രഷറര്‍ വിഎന്‍ മധുകുമാറാണ് വ്യാജരേഖ നിര്‍മ്മിച്ചതായി കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരനാണ് മധു കുമാര്‍.

ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി നോക്കിയിരുന്ന ഇയാള്‍ ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്‌കികയിലെത്താന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കണ്ടെത്തല്‍. മേഘാലയ ആസ്ഥാനമായുള്ള ടെക്നോ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് മധു കുമാര്‍ സൂപ്പര്‍വൈസര്‍ പദവിയിലെത്തിയത്.

എന്നാല്‍ മധുകുമാറിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ ജീവനക്കാര്‍ സഹകരണവകുപ്പ് രജിസ്റ്റാര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് മധുകുമാര്‍ സമര്‍പ്പിച്ചത് വ്യാജരേഖയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Read more

ഈ കാലയളവില്‍ മധുകുമാര്‍ കൈപ്പറ്റിയ ശമ്പളം തിരിച്ച് പിടിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ്എസ്എല്‍സി മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും ഡിസ്റ്റന്റ് പഠിച്ച് വിജയിച്ചാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നുമാണ് മധുകുമാറിന്റെ വാദം.