'കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവർ, കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുന്നു'; വിമർശിച്ച് കെ രാധാകൃഷ്ണൻ എംപി

സമൂഹത്തിൽ കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്നു പറച്ചിൽ നല്ലതാണെന്നും ഇത്തരം ചർച്ചകൾ സമൂഹത്തില്‍ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

നിറവും ജാതിയും സമൂഹത്തിൽ ഇപ്പോഴും ചർച്ചയ്ക്ക് വിധേയമാണെന്നും കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവരാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം അവർ നമ്മളോട് വെളുപ്പാണ് ശരിയെന്ന് പറഞ്ഞുവെന്നും അതുകൊണ്ടാണ് എല്ലാവരും വെളുക്കാൻ ആഗ്രഹിച്ചതെന്നും കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

അതേസമയം ഫേസ്ബുക്കിലാണ് വൈകാരികമായി ശാരദാ മുരളീധരൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദാ മുരളീധരൻ പ്രതികരിച്ചിരുന്നു. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. നാലുവയസ്സുള്ളപ്പോൾ അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും ശാരദ പറയുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ശാരദ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ തനിക്കിപ്പോൾ അത് കേട്ട് ശീലവുമായെന്നു പറയാമെന്നും ശാരദ പറയുന്നു. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്. കറുപ്പ് പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ സത്യമാണ് എന്നും ശാരദ കുറിച്ചു.