മക്കൾക്ക് അന്ത്യകർമ്മം ചെയ്യേണ്ടി വന്ന ശുഹൈബിന്റേയും ശുക്കൂറിന്റെയും ‍കൃപേഷിന്റേയും ശരത്ത് ലാലിന്റെയും പിതാക്കൻമാർ; ഫാദേഴ്സ് ഡേയിൽ കെ. സുധാകരന്റെ കുറിപ്പ്

ഫാദേഴ്സ് ഡേയിൽ ശുഹൈബിന്റേയും ശുക്കൂറിന്റെയും ‍കൃപേഷിന്റേയും ശരത്ത് ലാലിന്റെയും ഓർത്ത് കെ.പി.സി.സി പ്രസിഡന്റ്കെ. സുധാകരന്റെ കുറിപ്പ്.

കോൺഗ്രസുകാരനാക്കിയ അച്ഛനെയും മക്കൾക്ക് അന്ത്യകർമം ചെയ്യേണ്ടി വന്ന അച്ഛൻമാരെയും ഓർത്തുകൊണ്ടാണ് സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ്

അമ്മ സ്നേഹമാണെങ്കിൽ അച്ഛൻ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയർപ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവർ തളരുമ്പോൾ വീഴാതെ താങ്ങായി കൂടെ നിൽക്കുന്ന, സ്നേഹത്തോടെയും കാർക്കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നൽകുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകൾ…
ഞാനും അച്ഛൻ എന്ന വാക്ക് കേൾക്കുമ്പോൾ സുരക്ഷിതത്വത്തിന്റേയും സമാധാനത്തിന്റേയും തണലനുഭവിച്ചിരുന്നു. മൂവർണ്ണക്കൊടി കയ്യിൽ പിടിപ്പിച്ചു തന്ന് എന്നെ കോൺഗ്രസു കാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊർജ്ജമായിരുന്നു.
അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.
ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛൻമാർ..
കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു.