ശ്രീജിത്തിനോട് മാപ്പു ചോദിച്ച് കെ. സുരേന്ദ്രന്‍ "കാണാന്‍ പോകത്തത് മനസ്സാക്ഷിക്കുത്തുമൂലം"

ശ്രീജിത്തിനോട് മാപ്പു ചോദിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. നിരവധി പേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോയില്ല. അതിനു കാരണം മനസ്സാക്ഷിക്കുത്താണ്. ഈ സംഭവം തനിക്ക് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നോട് തന്നെ പുഛം തോന്നുന്നതിനു കാരണമായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാന്‍ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത് എന്നും കെ. സുരേന്ദ്രന്‍ പറയുന്നു. കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം പറഞ്ഞത്.

കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരന്‍ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടന്‍മാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടുതന്നെ ഏററവും പുഛം തോന്നിയ സംഭവമാണിത്. രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാന്‍ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്.

ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തില്‍ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകള്‍ പോലീസ് കേരളത്തില്‍ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്.

Read more

എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സി. ബി. ഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒററയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നു.