അനിയന്റെ മരണം അന്വേഷിക്കണം; ശ്രീജിത്ത് ഹൈക്കോടതിയിലേക്ക്; മുതിര്‍ന്ന അഭിഭാഷകന്‍ കാളീശ്വരം രാജ് ഹാജരാകും

സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജായിരിക്കും ശ്രീജിത്തിനായി ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതിയില്‍ എത്രയും പെട്ടെന്ന് ശ്രീജിത്തിനായി പെറ്റീഷന്‍ സമര്‍പ്പിക്കുമെന്ന് കാളീശ്വരം രാജ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ പിന്തുണച്ച് സമരപന്തലില്‍ എത്തിയ അഭിഭാഷകരുടെയും മറ്റും സഹായത്തോടെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള പെറ്റീഷന്‍ തയാറാക്കിയിട്ടുണ്ട്. കൊച്ചിയിലുള്ള കാളീശ്വരം രാജിന്റെ ഓഫിസിലേക്ക് എത്തിച്ചു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തിലേറെയായി ശ്രീജിത്ത് സമരം ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് ജനകീയ പങ്കാളിത്തത്തോടെ സമരം ശക്തിപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ സമരആഹ്വാനത്തെ തുടര്‍ന്ന് ആയിര കണക്കിന് യുവതി യുവാക്കളാണ് തിരുവനന്തപുരത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് എങ്ങനെ നിയമസഹായം നല്‍കാമെന്നുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ കാളീശ്വരം രാജ് ഹൈക്കോടതിയെ സമീപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

Read more

ശ്രീജിവിന്റെ പൊലീസ് കസ്റ്റഡിയിലുള്ള മരണം കൊലപാതകമാണെന്നും ഇതില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് കോടതിയില്‍ നല്‍കുന്ന അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം നേരത്തെ തള്ളിയിരുന്നു. ഈ ആവശ്യം വീണ്ടും ഉന്നയിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിന് ചീഫ് സെക്രട്ടറി കത്തയച്ചിട്ടുണ്ട്.