ട്രക്കിന്റെ ചിത്രം ലഭിച്ചെന്ന് കാർവാർ എംഎൽഎ; ട്രക്ക് ചരിഞ്ഞ നിലയിൽ, പതിനൊന്നാം ദിവസവും ശ്രമം വിഫലം; തിരച്ചിൽ നിർത്തി

ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുമ്പോൾ ഡ്രോൺ പരിശോധനയിൽ ട്രക്കിന്റെ ചിത്രം ലഭിച്ചെന്ന് വ്യക്തമാക്കി കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും എംഎൽഎ പറഞ്ഞു. ഇന്ന് നടത്തിയ തിരച്ചിലിൽ റഡാർ, സോണാർ സിഗ്നലുകൾ ലഭിച്ച സ്ഥലത്ത് നിന്നാണ് ട്രക്ക് കണ്ടെത്തിയത്.

കനത്ത മഴയും പുഴയിലെ ഒഴുക്കും ദൗത്യത്തിന് വെല്ലുവിളി ഉയർത്തുകയാണ്. പതിനൊന്നാം ദിവസവും ദൗത്യം വിഫലമായി. പുഴയിലെ അടിയൊഴുക്ക് അപകടകരമാം വിധം വർധിച്ചതിനാൽ മുങ്ങൽ വിദഗ്ധർക്ക് ലോറി കണ്ടെത്തിയ ഭാഗത്തേക്ക് ഇതുവരെയും ഇറങ്ങാനായിട്ടില്ല. നിലവിൽ തിരച്ചിൽ നിർത്തിവച്ചു. നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും. സംയുക്ത പരിശോധനാ റിപ്പോർട്ട് കളക്ടർക്ക് കൈമാറും

ഗംഗാവലി പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ കൂടുതൽ സംവിധാനങ്ങൾ എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. തിരച്ചിലിനായി കൂടുതൽ സ്കൂബ ഡൈവേഴ്സ് എത്തും. പോണ്ടൂണിലൂടെ പുഴയിലേക്ക് ഇറങ്ങും. എക്സവേറ്റർ പോണ്ടൂണിലേക്ക് മാറ്റും. പുഴയിൽ ഒഴുകി നടക്കുന്ന പ്ലാറ്റ്ഫോമാണ് പോണ്ടൂൺ.

അതേസമയം മന്ത്രിമാരായ പിഎമുഹമ്മദ് റിയാസും എകെ ശശീന്ദ്രനും ഉച്ചയോടെ ഷിരൂരിൽ എത്തിയിരുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ അർജുനെ കണ്ടെത്താൻ പുഴയിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തുന്നതിന് ചില പരിമിതികളുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം അവസാനിപ്പിക്കാതെ എന്തൊക്കെ ചെയ്യാനാവുമെന്ന് പരിശോധിക്കുകയാണെന്നും നാവികസേനയുടെ സേവനം ഇനിയും തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രേയ അറിയിച്ചു.