സെസ് ഏര്‍പ്പെടുത്തി മുടിക്കാമെന്ന പൂതി മനസില്‍ വച്ചാല്‍ മതി; എംവി ഗോവിന്ദന്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുമെന്ന് കെസി വേണുഗോപാല്‍

സെസ് ഏര്‍പ്പെടുത്തി കേരളത്തെ മുടിക്കാമെന്ന പൂതി സിപിഎം മനസില്‍ വച്ചാല്‍ മതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന രേഖയിലെ സെസ് നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

സെസ് നടപ്പാക്കാമെന്ന പൂതി സിപിഎം മനസില്‍ വച്ചാല്‍ മതിയെന്നും പാവപ്പെട്ടവനെ പിഴിയാന്‍ വേണ്ടി സെസും ഫീസുമായിട്ട് വന്നാല്‍ അതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. എംവി ഗോവിന്ദന്‍ പറയുന്നത് ഒന്നും വിശ്വസിക്കേണ്ടെന്നും അത് നാളെ മാറ്റിപ്പറയുമെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

ഗോവിന്ദന്‍ മാഷ് പറയുന്നത് അത്രയ്ക്കും കാര്യമാക്കേണ്ട. വിനാശകാലേ വിപരീത ബുദ്ധി ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ചയുടെ വഴിയിലേക്കാണ് കേരളത്തിലും കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നത്. അവരുടെ തകര്‍ച്ചയിലേ അവസാനിക്കുകയുള്ളൂ. കടല്‍ മണല്‍ ഖനനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനരോഷം അണപൊട്ടിയൊഴുകുകയാണെന്നും വേണുഗോപാല്‍ എംപി പറഞ്ഞു.

ഏറ്റവും ശക്തമായ പ്രതിഷേധപരിപാടികളാണ് നടക്കുന്നത്. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച യാത്ര മൂന്നര മണിക്കൂറോളം നീണ്ടു. തീരത്ത് നിന്നും പതിനൊന്ന് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് സമരം സംഘടിപ്പിച്ചത്. ആഴക്കടലില്‍ നടത്തിയ ഈ അപൂര്‍വ്വമായ സമരത്തിലേക്ക് നയിച്ച കാരണങ്ങള്‍ക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.