ഇടതു മുന്നണിക്ക് തലവേദനയായി മൂന്നാര്‍: സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നു

കായല്‍കയ്യേറ്റ വിഷയത്തില്‍ ആരംഭിച്ച സിപിഐഎം-സിപിഐ തര്‍ക്കം തീരുന്നില്ല. ഏറ്റവുമൊടുവില്‍ കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തിലാണ് ഇരുവരും കൊമ്പുകോര്‍ക്കുന്നത്. ഇതോടെ മുന്നണിയിലലെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയെന്നാരോപിച്ച മന്ത്രി എംഎം മണിക്ക് മറുപടിയുമായി കെകെ ശിവരാമന്‍ രംഗത്തെത്തി. എംഎം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി ആരോപിച്ചു. സിപിഐയുടെ ആരോപണം ബഹുമതിയെന്നായിരുന്നു മന്ത്രി എംഎം മണിയുടെ മറുപടി.

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ പരസ്പരം പോരടിച്ചതിന് പിന്നാലെയാണ് മൂന്നാറിനെ ചൊല്ലി ഇടുക്കിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പ്രാദേശിക നേതൃത്വം രണ്ട് തട്ടിലാണ്. ജോയിസ് ജോര്‍ജ്ജിന്റെ പട്ടയം സിപിഐ റദ്ദാക്കിയത് മനപൂര്‍വ്വമാണെന്നും കോണ്‍ഗ്രസിനെ സഹായിച്ചതിന് നേതാക്കള്‍ പ്രതിഫലം വാങ്ങിയെന്നുമായിരുന്നു എംഎം മണിയുടെ ആക്ഷേപം.

ഇതിന് മറുപടി ജില്ലാ നേതൃത്വം പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഇടുക്കി ജില്ലാ സെക്രട്ടറി നേരിട്ടെത്തി. വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് എംഎം മണിയുടെ അങ്കപ്പുറപ്പാടെന്ന് കെകെ ശിവരാമന്‍ പറഞ്ഞു. കുറിഞ്ഞി ഉദ്യോനത്തിന്റെ വിസ്തൃതിയുമായി സിപിഎം സിപിഐ പ്രകടമായും രണ്ട് തട്ടിലാണ്. നീലക്കുറിഞ്ഞി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സിപിഐ നേതൃത്വം പറയുമ്പോള്‍ എന്ത് വിലകൊടുത്തും കൊട്ടക്കമ്പൂരിലെ ജനങ്ങള്‍ക്കൊപ്പമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയിലും സിപിഐഎം-സിപിഐ സര്‍ക്കം ഉണ്ടായിരുന്നു. ഇരു പാര്‍ട്ടികളുടെയും സമ്മേകാലഘട്ടത്തിലും തര്‍ക്കം തുടരുന്നത് മുന്നണിക്ക് തന്നെ തലവേദനയാണഅ. തോമസ് ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതിലും ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിന് പിന്നാലെയാണ് മൂന്നാര്‍ വിഷയത്തിലും പാര്‍ട്ടികളുടെ പോര് തുടരുന്നത്.