സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ പണം വേണം; 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയർത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചടവ് വ്യവസ്ഥയില്ലാത്ത വിജിഎഫ് അടക്കം വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 5000 കോടിയും ആവശ്യപ്പെടുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് കേരളം. കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനെ ചൊല്ലി കോടതി കയറിയ തർക്കങ്ങൾക്കൊടുവിലാണ് കേന്ദ്ര ബജറ്റ് വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത പ്രതിഷേധമുന്നയിക്കുന്ന കേരളം അത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്.

അടുത്ത സാമ്പത്തിക വർഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയർത്തണമെന്നാണ് കേരളത്തിൻറെ ആവശ്യം. ഒപ്പം ഊർജ്ജമേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര ബജറ്റിൽ ഇത്തവണ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് കേരളത്തിൻറെ കണക്കുകൂട്ടൽ. 4500 കോടിയെങ്കിലും മാറ്റി വെക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ മൃഗ സംഘർഷ മേഖലകളിൽ പ്രശ്ന പരിഹാരത്തിന് ആയിരം കോടിയെങ്കിലും വകയിരുത്തലും പ്രതീക്ഷിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യമേഖലയിൽ വൻകിട മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട സിൽവർ ലൈൻ, അങ്കമാലി ശബരി തലശ്ശേരി മൈസുർ റെയിൽ പാതകൾ തുടങ്ങിയവയിലെല്ലാം പരിഗണനകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ല് സംഭരണം സപ്ലെയ്കോ കുടിശിക, റബ്ബറിന് വില സ്ഥിരതാ ഫണ്ട് തുടങ്ങി സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിൽ കുടിശ തീർക്കൽ വരെ സമഗ്രമായ പാക്കേജാണ് കേരളം സമർപ്പിച്ചിട്ടുള്ളത്.