കിഫ്ബി വികസനത്തിന്റെ ബദല്‍ മാതൃക; കേരളത്തിന്റെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

കിഫ്ബി വികസനത്തിന്റെ ബദല്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 വരെ കിഫ്ബി എന്ന് ആരും കേട്ടിട്ടുപോലുമില്ലാത്ത സ്ഥിതിയായിരുന്നു. സാമ്പത്തിക മരവിപ്പ്, വികസനമുരടിപ്പ്, അടിസ്ഥാന വികസന മേഖലയില്‍ നിശ്ചലത, സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം, ബജറ്റിനു പുറമെയുള്ള വിഭവസമാഹരണം അസാധ്യമായനില ഇതായിരുന്നു സ്ഥിതി.

ഇത് മുറിച്ചുകടക്കാനും ബജറ്റിന്റെ പരിമിതിക്കപ്പുറത്തു വിഭവസമാഹരണവും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിനിയോഗവും ഉറപ്പാക്കാനും ഭാവനാപൂര്‍ണവും പ്രായോഗികവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലിലൂടെയാണ് 1999ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി നിയമം ഭേദഗതി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയുടെ നേട്ടങ്ങള്‍ അദ്ദേഹത്തെ ചൊടിപ്പിക്കുന്നതില്‍ അസ്വാഭാവികതയില്ല. യാഥാസ്ഥിതിക കാഴ്ചപ്പാടുകളുമായി നില്‍ക്കുന്ന അദ്ദേഹത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നതില്‍ അത്ഭുതമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി സംസ്ഥാന ചരിത്രത്തിലെ നൂതനവും ധീരവുമായ കാല്‍വയ്പാണ്.

അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബിവഴി നടപ്പാക്കാനുദ്ദേശിച്ചത്. എന്നാല്‍, എട്ടര വര്‍ഷം കൊണ്ട് 87,521.36 കോടി രൂപയുടെ 1,147 പദ്ധതികള്‍ വിജയകരമായി നിര്‍വഹിക്കാന്‍ സാധിച്ചു. കേരളത്തില്‍ ഒന്നും ശരിയാകില്ലെന്ന് വാദിച്ചവരെ കിഫ്ബിയുടെ നേട്ടം പരിഭ്രമിപ്പിച്ചുവെന്ന് അദേഹം പറഞ്ഞു.