കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷന്‍; എട്ടര വര്‍ഷത്തിനുള്ളില്‍ 2.75 ലക്ഷം നിയമനങ്ങള്‍ നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി

രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എട്ടര വര്‍ഷത്തിനുള്ളില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം നിയമനങ്ങള്‍ പി.എസ്.സി നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളപ്പിറവിക്ക് മുന്‍പുള്ള മദിരാശി പ്രവിശ്യയിലേയും കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥ നിയമനരീതികളും കേരളപ്പിറവിക്ക് ശേഷമുള്ള കേരള പി.എസ്.സിയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്ന അപൂര്‍വ രേഖകളാണ് പി.എസ്.സി മ്യൂസിയത്തിന്റെ പ്രത്യേകത. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കേരളാ പി.എസ്.സിക്ക് സമ്മാനിച്ച ഇന്ത്യന്‍ ഭരണഘടനയുടെ ആധികാരിക പതിപ്പും തിരു-കൊച്ചി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന സി കേശവന്‍ ആദ്യ പബ്ലിക് സര്‍വീസ് കമ്മീഷണറായ ഡോ. ജെ ഡി നോക്സിന് നല്‍കിയ കത്തും അടക്കം അപൂര്‍വങ്ങളായ രേഖകള്‍ മ്യൂസിയത്തിലുണ്ട്. തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് പട്ടം തുളസിഹില്‍ ബംഗ്ലാവിലാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ റഫറന്‍സ് ലൈബ്രറിയും റീഡിംഗ് റൂമും ഈ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡല്‍ഹിയിലെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ ആസ്ഥാനത്ത് മാത്രമാണ് നിലവില്‍ പി.എസ്.സി. മ്യൂസിയമുള്ളത്. സംസ്ഥാന പി.എസ്.സികളിലെ ആദ്യ മ്യൂസിയമാണ് ഇപ്പോള്‍ കേരളത്തില്‍ നിലവില്‍ വന്നത്.

സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള നിയമനങ്ങള്‍ വെട്ടിച്ചുരുക്കുകയും നിയമന നിരോധനം നടപ്പിലാക്കുകയും ചെയ്യണമെന്നുള്ള മുറവിളികള്‍ പല കോണുകളില്‍ നിന്നും ഉയരുന്ന കാലഘട്ടത്തിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി മാറിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും പ്രയോഗത്തില്‍ കൊണ്ടുവരാനും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പി.എസ്.സി പഠനസംഘങ്ങള്‍ ഇവിടെ എത്തുന്നത് തന്നെ ഈ മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണ്. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൈവരിച്ചത് കാലോചിതമായ ആധുനികവല്‍ക്കരണത്തിലൂടെയും കാര്യക്ഷമവും ചിട്ടയുള്ളതുമായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. ആ പ്രവര്‍ത്തനങ്ങളുടെ ചരിത്രം പൊതുസമൂഹത്തിന്റെ മുന്നിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ മ്യൂസിയം ഒരുക്കിയിട്ടുള്ളത്.

നിലവില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കീഴില്‍ മാത്രമാണ് ഇത്തരമൊരു മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ കേരള പി.എസ്.സിയുടെ പുതിയ മ്യൂസിയത്തിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറ് വര്‍ഷ കാലയളവിലെ അമൂല്യമായ ചരിത്ര രേഖകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും പി.എസ്.സിയുടെ ചരിത്രത്തെയും പ്രവര്‍ത്തനരീതിയെയും കുറിച്ച് അറിവ് പകര്‍ന്നു നല്‍കുന്നതാണ് ഈ രേഖകള്‍.

Read more

സംസ്ഥാനത്ത് നല്ല രീതിയിലുള്ള ഇടപെടലാണ് മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ‘മാലിന്യമുക്തം നവകേരളം’ എന്ന മുദ്രാവാക്യം സൂചിപ്പിക്കുന്നതുപോലെ മാലിന്യ സംസ്‌കരണത്തിന് വലിയ പ്രാധാന്യമാണ് നാം നല്‍കുന്നത്. മാലിന്യ സംസ്‌കരണ രീതികള്‍ പലയിടത്തും നല്ല നിലക്ക് നടത്തുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് പി.എസ്.സിയുടെ 14 ജില്ലാ ഓഫീസുകളും 3 മേഖലാ ഓഫീസുകളും പി.എസ്.സി ആസ്ഥാനവും ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജീവനക്കാരുടെയും സഹകരണം ഉണ്ട് എന്നത് നല്ല കാര്യമാണ്. തുടര്‍ന്നും ആ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.