പിള്ളേരെ പിടിക്കുന്ന ചേച്ചിയല്ലേ ഇത്!, എന്നെ വേണമെങ്കില്‍ തട്ടികൊണ്ട് പൊയ്‌ക്കോ; ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത കുട്ടി സമൂഹമാധ്യമങ്ങളില്‍; ചേരിതിരിഞ്ഞ് നെറ്റിസണ്‍സ്

കേരളത്തെ ആകെ ഞെട്ടിച്ച കൊല്ലം ഓയൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മൂന്നാംപ്രതി അനുപമ പദ്മകുമാര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവം. ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് അനുപമ ഇന്‍സ്റ്റാഗ്രാമിലടക്കം സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിന് മുന്നിലെ വീഡിയോകളാണ് അവര്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്.

ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. നേരത്തെ, അനുപമയാണ് കേസിന്റെ പ്രധാന ആസൂത്രക എന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്നാല്‍ മറ്റാരുടെയെങ്കിലും ജാമ്യാപേക്ഷയാണ് പരിഗണിച്ചിരുന്നത് എങ്കില്‍ അവരാണ് ആസൂത്രകര്‍ എന്ന വാദമുയര്‍ത്തിയായിരിക്കും സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുക.

ഇത് അനുപമയുടെതായതു കൊണ്ട് ആസൂത്രണം അനുപമയാണെന്ന് പറയുന്നു. ഈ കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ല. കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണ്. പഠനാവശ്യത്തിനു വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നത് എന്നും അനുപമയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒടുവിലാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടാകുന്നത്. കാറില്‍ തട്ടിക്കൊണ്ടു പോയ കുട്ടിയെ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡിസംബര്‍ ഒന്നിന് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം.ആര്‍.അനിതകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവര്‍ പിടിയിലാവുകയായിരുന്നു.