കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. വീടിന്റെ പുറകിലെ വാതിൽ അമ്മിക്കല്ല് കൊണ്ട് തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൊല ചെയ്യാൻ ഉപയോഗിച്ചിരുന്ന കോടാലിയും മൃതദേഹങ്ങൾക്ക് അടുത്ത് നിന്ന് കണ്ടെത്തി. നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് നിഗമനം.
ദമ്പതികളെ വീടിനുള്ളിൽ രക്തവാർന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യവസായിയും തിരുവാതുക്കൽ സ്വദേശിയുമായ വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തം വാർന്നനിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും മുഖത്ത് ആയുധമുപയോഗിച്ചുള്ള മുറിവുകളുണ്ട്. രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകങ്ങൾ എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. വീട്ടിൽ സെക്യൂരിറ്റി ഉണ്ടായിരുന്നു. ഇയാൾ മലയാളിയല്ല. വർഷങ്ങളായി ദമ്പതികളുടെ കൂടെയുണ്ടായിരുന്നയാളാണ്. ഇവിടെ നിന്ന് മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസ് കൊടുത്തിരുന്നു. അയാൾ പ്രതികാരം തീർത്തതാണോയെന്ന സംശയം നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. കോട്ടയത്തെ പ്രമുഖ വ്യവസായി കൂടിയാണ് വിജയകുമാർ. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ്. മോഷണ ശ്രമമോ മറ്റോ നടന്നിട്ടുണ്ടോയെന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
Read more
ദമ്പതികൾക്ക് രണ്ട് മക്കളാണ്. മകൻ നേരത്തെ മരിച്ചു. മകൾ വിദേശത്താണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടിൽ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന വിജയകുമാർ വിരമിച്ച ശേഷം നാട്ടിൽ ഭാര്യക്കൊപ്പം കഴിയുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.