ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവിന്റെ പരാതി, കള്ളമെന്ന് ഭാര്യ; മൊബൈല്‍ ദൃശ്യം പുറത്ത്

ജനനേന്ദ്രിയം മുറിച്ചെന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശിയുടെ പരാതിക്കെതിരെ ഭാര്യ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഭര്‍ത്താവ് തന്നെയും സഹോദര പുത്രനെയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും സ്വയം മുറിവുണ്ടാക്കി പൊലീസിനെ വിളിക്കുകയായിരുന്നു എന്നുമാണ് ഭാര്യയുടെ പരാതി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂര്‍ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരന്‍, ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂര്‍ പറഞ്ഞ് പൊലീസിനെ വിളിച്ചത്. എന്നാല്‍ ഭര്‍ത്താവ് തനിക്കെതിരെ കള്ളപ്പരാതി നല്‍കുകയായിരുന്നു എന്ന് ഭാര്യയും മകളും ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാചകം ചെയ്യുന്നതിനിടെ കഴുത്തില്‍ കത്തി വെച്ച് അറുക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. പരസ്ത്രീ ബന്ധങ്ങളും ശാരീരിക ഉപദ്രവങ്ങളും ചോദ്യം ചെയ്തതാണ് പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഇതിനിടെ സഹോദരന്റെ മകന്റെ കൈക്ക് കത്തി കൊണ്ട് കുത്തി. അക്രമത്തിന്റെ മൊബൈല്‍ ദൃശ്യം ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു.

വീട്ടിലെ മുറിയില്‍ കയറി സ്വയം ലിംഗം മുറിച്ചു. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളായി ഭര്‍ത്താവ് ഉപദ്രവിക്കുന്നുണ്ട്. പരപുരുഷന്‍മാരെ വീട്ടിലെത്തിച്ച് സഹകരിക്കാന്‍ പ്രേരിപ്പിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും ഇയാള്‍ക്കെതിരെ എലത്തൂര്‍ പൊലീസ് കേസ് എടുത്തിരുന്നു. ലിംഗം മുറിച്ചെന്ന പരാതിയില്‍ നിലവില്‍ കേസ് എടുത്തിട്ടില്ല. പരാതികളില്‍ അന്വേഷണം നടക്കുകയാണ്.

Read more