കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; ശമ്പളത്തിനായി എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍

കെഎസ്ആര്‍ടിസിയില്‍ സ്ഥിരമായി ശമ്പളം നല്‍കുന്ന വ്യവസ്ഥയുണ്ടാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ശമ്പളത്തിനായി എല്ലാമാസവും സമരം നടത്താനാകില്ല. വിഷയത്തില്‍ ശാശ്വത പരിഹാരം വേണം. ഈ മാസം 27ന് നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമരം സിഐടിയുവിന് ഹോബിയല്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. ശമ്പളത്തിനായി എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി പീഫ് ഓഫീസ് സിഐടിയു വളഞ്ഞിരുന്നു.

വനിത ജിവനക്കാര്‍ ഉള്‍പ്പെടെ 300ഓളം പേര്‍ സമരത്തില്‍ പങ്കെടുത്തു. ചീഫ് ഓഫീസിന്റെ അഞ്ച് ഗേറ്റുകളും സിഐടിയു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജീവനക്കാരെ ഉള്‍പ്പെടെ ആരെയും ഓഫീസിന് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഓഫീസിനുള്ളില്‍ നേരത്തെ എത്തിയ കണ്‍ട്രോള്‍റൂം ജീവനക്കാര്‍ മാത്രമാണ് നിലവിലുള്ളത്. വൈകീട്ട് വരെയുള്ള ഉപരോധ സമരത്തില്‍ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാളെ ഐഎന്‍ടിയുസിയും ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുപത്തിയേഴാം തിയതി ഗാതാഗത മന്ത്രി ആന്റണി രാജു യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.